An Appeal to the Government of Kerala
കഴിഞ്ഞ ഇരുപതു വർഷത്തിനുള്ളിൽ മലയാള ലിപിയും ഭാഷാസാങ്കേതികതയും 1970-ലെ പരിഷ്കാരം കൊണ്ടുണ്ടായ കേടുകളെല്ലാം തീർന്നു് സ്വയംപൂർണ്ണമായ ഒരു അവസ്ഥ കൈവരിച്ചിട്ടുണ്ടു്. ഇതിനെ പരിരക്ഷിക്കുകയും, അച്ചടിയിലും ഡിജിറ്റൽ പ്രയോഗങ്ങളിലും വിദ്യാഭ്യാസത്തിലും കൂടുതൽ പ്രചരിപ്പിക്കുകയും പ്രയോഗവൽക്കരിക്കുകയും ചെയ്യുക എന്നതാണു് ഏറ്റവും അഭികാമ്യമായ ഭാഷാപ്രവർത്തനം. രചന അക്ഷരവേദിയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗും സായാഹ്ന ഫൗണ്ടേഷനും പോലെയുള്ള സന്നദ്ധസംഘങ്ങളുടെ പ്രവർത്തനങ്ങളാണു് മറ്റെല്ലാ ദേശീയ ഭാഷകളോടൊപ്പം തോളുരുമ്മി നില്ക്കാൻ നമ്മെ പ്രാപ്തരാക്കിയതു്. ചില കാര്യങ്ങളിൽ മറ്റൊരു ഇന്ത്യൻ ഭാഷയ്ക്കും സാധിക്കാത്ത പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ നമ്മുടെ അക്ഷരങ്ങൾ കൈവരിച്ച ദാർഢ്യംകൊണ്ടു് സാധിച്ചിട്ടുമുണ്ടു്. സായാഹ്ന ഡിജിറ്റൽ ആർക്കൈവിൽ സ്വതന്ത്രമായി കാലാകാലത്തേക്കും സംരക്ഷിക്കപ്പെട്ടിട്ടുള്ള ഇരുന്നൂറിൽപരം മലയാള ക്ലാസ്സിക് ഗ്രന്ഥങ്ങൾ തനതുലിപിയുടെ സമഗ്രതയുടെയും സൗന്ദര്യത്തിന്റെയും നിദർശനമാണു്. 14-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗണിതശാസ്ത്ര ഗ്രന്ഥമായ ജ്യേഷ്ഠദേവന്റെ 'യുക്തിഭാഷ'യുടെ ലിപിവിന്യാസത്തിലൂടെ സായാഹ്ന കൈവരിച്ചിരിക്കുന്നതു് മലയാളലിപിയുടെ പൂർണ്ണസ്വരൂപം മാത്രമല്ല, വൈജ്ഞാനിക മലയാളം എത്തിപ്പിടിച്ച ഉയരം കൂടിയാണു്. മറ്റൊരു ഭാരതീയ ഭാഷയ്ക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു ഔന്നത്യമാണിതു്.
ഇതിനെ ഔദ്യോഗികമായി അംഗീകരിക്കുക എന്നതാണു് മലയാളികളുടെ ഒരു സർക്കാർ ചെയ്യേണ്ടതു്. നിർഭാഗ്യവശാൽ അടുത്ത കാലത്തു് ഭാഷാപണ്ഡിതരുടെ ഒരു സമിതി നിർദ്ദേശിച്ച രണ്ടാം ലിപി പരിഷ്കാരം അംഗീകരിച്ച സർക്കാർ നടപടി നാളിതുവരെ അക്ഷരങ്ങളെ കെല്പുള്ളതാക്കാനും വ്യവസ്ഥപ്പെടുത്താനും നടത്തിയ പതിറ്റാണ്ടുകൾ നീണ്ട ശ്രമങ്ങളെ കാണാതെ പോകുകയാണു്. മലയാള പത്രങ്ങളും മാസികകളും അനേകായിരം വിലപ്പെട്ട പുസ്തകങ്ങളും തനതു-പഴയ ലിപിയിൽ അച്ചടിച്ചിറങ്ങുകയും കൂടുതൽ പ്രസാധകർ ആ വഴിക്കു് നീങ്ങുകയും ചെയ്യുന്ന വേളയിലാണു് പരിഷ്കാരം എന്ന പേരിൽ തീർത്തും അപ്രസക്തമായ ഈ വ്യായാമം അരങ്ങേറുന്നതു്. മലയളഭാഷക്കോ പ്രസാധകർക്കോ വിദ്യാർത്ഥികൾക്കോ ഡിജിറ്റൽ വ്യവസ്ഥകൾക്കോ യാതൊരു തരത്തിലുള്ള പ്രയോജനവും നല്കാത്ത ഒന്നായിത്തീർന്നിരിക്കുന്നു ഈ പരിഷ്കാരം. മറിച്ചു് എല്ലാ മേഖലകളിലും പുതിയ സന്നിഗ്ദ്ധതകൾക്ക് ഇതു് വഴിയൊരുക്കുകയും ചെയ്യുന്നുണ്ടു്. ഭാഷയുടെയും ഭാഷാസമൂഹത്തിന്റെയും മുന്നോട്ടുള്ള പോക്കിനു് കൃത്യമായൊരു ദിശ നിർദ്ദേശിക്കാൻ ഇതിനൊട്ടാകുന്നുമില്ല. മലയാളലിപിയുടെ സമഗ്രതയിലൂന്നിയുള്ള ഒരു ഭാഷാവികസന നയമാണു് സർക്കാർ കൈകൊള്ളേണ്ടതു്; അല്ലാതെ ഭാഗികമായി തെറ്റുകൾ നിലനിറുത്തിയുള്ള വൈകല്യങ്ങളാകരുതു്. രണ്ടാം പരിഷ്കാരമെന്ന അർത്ഥമില്ലായ്മയ്ക്കുവേണ്ടി ജനങ്ങളുടെ പണവും അദ്ധ്വാനവും ദുർവ്യയം ചെയതു് അറിവിന്റെ ക്രോഡീകരണം ശിഥിലമാകാനിടവരരുതു്.
ലിപിപരിഷ്കരണത്തിന്റെ എല്ലാ വശങ്ങളെയും അവലോകനം ചെയ്തിട്ടുള്ള സായാഹ്നയുടെ പഠനം ഇതോടൊപ്പം സമർപ്പിക്കുന്നു. ഭാഷയിൽ നിലവിലുള്ള അവ്യവസ്ഥകളെ ഒരുതരത്തിലും പരിഹരിക്കാൻ ശേഷിയില്ലാത്ത രണ്ടാം ലിപി പരിഷ്കരണമെന്ന ഉദ്യമത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്നും ആഭ്യർത്ഥിക്കുന്നു.