SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The_green_parrot.jpg
The green parrot, a painting by Vincent van Gogh (1853–1890).
രണ്ടു കവിത
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
ജ്ഞാ­നം
images/Vallathol-Narayana-Menon.jpg
വ­ള്ള­ത്തോൾ

സൗ­ന്ദ­ര്യാ­രാ­ധ­ക­നാ­ണ­ല്ലോ മ­ഹാ­ക­വി വ­ള്ള­ത്തോൾ. സൗ­ന്ദ­ര്യ­ത്തി­ന്റെ ബ­ഹി­സ്സ്വ­രൂ­പ­ത്തി­ലാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ തൂലിക സാ­ധാ­ര­ണ വ്യാ­പ­രി­ക്കു­ന്ന­തു്. എ­ന്നാൽ ചി­ല­പ്പോൾ അതു് അ­ന്ത­സ്സ­ത്ത­യി­ലേ­യ്ക്കും ക­ട­ന്നു­ചെ­ല്ലാ­റു­ണ്ടു്. ജ്ഞാ­നം എന്ന കവിത ഇ­തി­നു് ഒ­രു­ത്ത­മോ­ദാ­ഹ­ര­ണ­മാ­കു­ന്നു. സൗ­ന്ദ­ര്യം­ത­ന്നെ സത്യം എന്ന സൂ­ക്ഷ്മ ത­ത്ത്വ­ത്തെ കവി ഇതിൽ തി­ക­ഞ്ഞ ക­ലാ­വി­ലാ­സ­ത്തോ­ടെ സാ­ക്ഷാ­ത്ക­രി­ച്ചി­ട്ടു­ണ്ടു്. ഇ­തു­പോ­ലെ ആഴവും പ­ര­പ്പു­മു­ള്ള കവിത വ­ള്ള­ത്തോൾ ചു­രു­ക്ക­മാ­യി­ട്ടേ എ­ഴു­തി­യി­ട്ടു­ള്ളു. സ്വതേ അ­തി­ഗ­ഹ­ന­വും അ­ത്യ­ന്ത­സൂ­ക്ഷ്മ­വും അ­മൂർ­ത്ത­വു­മാ­യ ഒരു വി­ഷ­യ­മാ­ണ­ല്ലോ ജ്ഞാ­നം. വർ­ണ്ണ­നാ­ചാ­തു­രി­കൊ­ണ്ടു് അതൊരു ക­ലാ­ശി­ല്പ­മാ­ക്കി­ത്തീർ­ക്കു­ക­യെ­ന്ന­തു തുലോം ദു­ഷ്ക­ര­മാ­യ ക­വി­കർ­മ്മ­മാ­ണു്. വ­ള്ള­ത്തോൾ ഇതിൽ പ­രി­പൂർ­ണ്ണ വിജയം നേ­ടി­യി­രി­ക്കു­ന്നു. ആ­ശ­യ­ഗാം­ഭീ­ര്യ­ത്തി­ലും ഭാ­വ­നാ­മ­ധു­രി­മ­യി­ലും ‘ജ്ഞാ­നം’ വ­ള്ള­ത്തോൾ­ക്ക­വി­ത­യു­ടെ പ­ര­മോ­ന്ന­ത­ശൃം­ഗ­ത്തിൽ പ­രി­ല­സി­ക്കു­ന്നു­വെ­ന്നു പറയാം.

ജ്ഞാ­നം (പാന)

അ­പ്ര­മേ­യ­സു­വി­സ്താ­ര ഗാം­ഭീ­ര്യം

ത്വൽ­പ്ര­ഭാ­വ­മ­ഭം­ഗ­മ­ഭി­പൂർ­ണ്ണം:

അ­പ്പെ­രു­മ­തൻ നാ­ല­ഞ്ചു തുള്ളിക-​

ള­ബ്ധി­കൾ സദാ തുള്ളിയിരമ്പുന്നൂ-​

ഇ­പ്പെ­രും­പ­റ­ക്കൊ­ട്ടി­നാൽ­ത്ത­ങ്ങൾ ത-

ന്ന­ല്പ­ത­യെ­പ്പ­ര­സ്യ­പ്പെ­ടു­ത്തു­ന്നു;

ഭാ­സ്വ­ര­പ്ര­ഭ­മാ­യ നിൻ­വ­ക്ത്ര­മോ,

ശാ­ശ്വ­ത­മൌ­ന­മു­ദ്രം പ­രാ­വി­ദ്യേ!

നിൻ തി­രു­മൌ­ന­മ­ല്ലോ ന­രർ­ക്കേ­കീ

ചി­ന്തി­താ­വി­ഷ്കൃ­തി­യ്ക്കു­ള്ള ഭാഷയെ:

എ­ന്തു­കൊ­ണ്ടെ­നി­യ്ക്കേ­കീ­ല വാ­ക്കൊ­ന്നും

ബ­ന്ധു­രം തവ രൂപം വി­വ­രി­പ്പാൻ!

പൃ­ത്ഥ്വി­ത­ന്നു­ള്ളിൽ നി­ന്നുൽ­ഗ്ഗ­മി­ച്ചി­ടും

വ്യർ­ത്ഥ­വാ­ഞ്ഛ­ക­ളാ­കി­ന ശാ­ഖി­കൾ

പ­ത്ര­മർ­മ്മ­രം കൊണ്ടഭ്രമാർഗ്ഗമോ-​

ടെത്ര ചോ­ദി­പ്പ­തി­ല്ല നിൻ ത­ത്ത്വ­ത്തെ?

ഉ­ത്ത­ര­മി­തി­ന്നെ­ന്തി,ടി­വെ­ട്ട­ലോ,

പൊൽ­ത്ത­കി­ടൊ­ളി­ച്ചൂ­രൽ മി­ന്നി­യ്ക്ക­ലോ?

അസ്തു, ഗർ­ജ്ജ­ന­തർ­ജ്ജ­നാ­ധി­ഷ്ഠി­ത

മ­ജ്ഞ­രാ­മു­പ­രി­സ്ഥർ­തൻ ഗൌരവം!

ബാ­ല്യ­കാ­ല­ത്തു, നാ­നാ­സു­മ­ങ്ങ­ളെ

പ്രോ­ല്ല­സി­പ്പി­ച്ച പൈ­ങ്കി­ളി­പ്പാ­ട്ടു­മാ­യ്,

ദാ­രി­ത­ത­മ­സ്സാ­യ തേജോഗുണ-​

മേ­റി­യേ­റി മു­തിർ­ന്ന ക­തി­രോ­നും,

നാ­ക­മ­ധ്യ­മ­ണ­ഞ്ഞു, മഹേശി,

നിൻ ലോ­ക­മൊ­ട്ടാ­കെ

നോ­ക്കാൻ തു­ട­ങ്ങി­യാൽ

‘എ­ന്ത­റി­ഞ്ഞു ഞാനെ’ന്നു വിവർണ്ണനായ്-​

ത്തൻ തല ചാ­യ്ക്ക­യ­ല്ല­യോ ചെ­യ്യു­ന്നു?

സ്വാ­ജ്ഞ­താ­ബോ­ധ­മ­ല്ലാ­തെ മ­റ്റെ­ന്താം?

ലോ­ക­മു­ണ്ടാ­യ­നാൾ തൊ­ട്ടി­തേ­വ­രെ,

പ്രാ­കൃ­തർ­തൊ­ട്ടു സം­സ്കൃ­ത­ന്മാർ വരെ,

എ­ങ്ങി­നെ­യൊ­ക്കെ­യെ­ങ്ങെ­ങ്ങു തേടിയി-​

ല്ല­ങ്ങ­യെ സ്വാ­ത്മ­ചോ­ദി­തർ മാ­നു­ഷർ!

ഏതൊരു കൊ­ടും­കാ­ട്ടിൻ നടുത്തട്ടി-​

ലേ­തൊ­രു ദുർ­ഗ്ഗ­ഭൂ­വി­ലോ നി­ല്ക്കു­ന്നൂ,

ഏതു വ­ല്ലാ­യ്മ­യേ­യും ശമിപ്പിപ്പാ-​

നേ­ക­സാ­ധ­നം നി­ന്റെ ദി­വ്യൗ­ഷ­ധി.

ഏതൊരു ക­ല്ലി­ലുൾ­ച്ചേർ­ന്നി­രി­യ്ക്കു­ന്നൂ

ജാ­ഡ്യ­മാം നിൻ­തീ­യ­നാ­ദ്യ­ന്തേ,-

ബ­ഹ്വ­ഗാ­ധ­മാ­മേ­തൊ­രു പർവ്വത-​

ഗ­ഹ്വ­ര­ത്തി­ലോ പൂ­ഴ്‌­ന്നു കി­ട­ക്കു­ന്നൂ,

സർവദാരിദ്ര്യസംഹാരശക്തങ്ങ-​

ള­വ്യ­യ­ങ്ങ­ളാം താ­വ­ക­ര­ത്ന­ങ്ങൾ?

പൂർ­വ­കർ­ക്കി­താ, ദ­ണ്ഡ­ന­മ­സ്കാ­രം:

തീ­വ്ര­യ­ത്നം തു­ടർ­ന്നു­തു­ടർ­ന്ന­വർ ദേവി,

നിൻ­വെ­ളി­ച്ച­ത്തിൻ നുറുങ്ങോരോ-​

ന്നാ­വ­തു­പോ­ലെ സം­ഗ്ര­ഹി­ച്ചാ­ര­ല്ലോ;

ഇ­ല്ല­യെ­ങ്കി­ലി,ന്നെ­ങ്ങെൻ ത­ര­ക്കാർ­ത

ന്ന­ല്ലി­ലും ചില മി­ന്നാ­മി­നു­ങ്ങു­കൾ!

ബു­ദ്ധി­കൊ­ണ്ടു ചി­റ­കു­കൾ സമ്പാദി-​

ച്ചെ­ത്ര മേ­ല്പോ­ട്ടു കേ­റി­പ്പ­റ­ന്നാ­ലും,

മാ­ന­വ­ന്നു മുൻ­മ­ട്ടി­ലേ ദൂ­ര­സ്ഥം

ജ്ഞാ­ന­ദേ­വ­തേ, നിൻ­ന­ഭോ­മ­ണ്ഡ­ലം!

എ­ങ്കി­ലു­മ­വ­നുൽ­ഗ്ഗ­തി സംരംഭ-​

ത്തി­ങ്കൽ­നി­ന്നു പി­ന്മാ­റി­ല്ലൊ­രി­യ്ക്ക­ലും;

ത്വച്ചിദാകാശശുദ്ധമരുത്തിനെ-​

യുച്ഛ ്വ­സ­യ്ക്കാ­യ്കി­ലാ­രു­ണ്ടു­യിർ­ക്കൊൾ­വൂ!

ജ്ഞാ­ന­മെ­ന്നാ­ലെ­ന്താ­ണു്? അതു സാ­ധാ­ര­ണ വി­ജ്ഞാ­ന­ത്തിൽ­നി­ന്നു വ്യ­ത്യ­സ്ത­വും അ­തീ­ത­വും അ­തേ­സ­മ­യം എ­ല്ലാ­ത്ത­രം വി­ജ്ഞാ­ന­ശാ­ഖ­കൾ­ക്കും ആ­ധാ­ര­വും പ്ര­ദീ­പ­ക­വു­മാ­യി­ട്ടു­ള്ള ഒ­ന്നാ­ണെ­ന്നു താ­ത്ത്വി­ക­ന്മാർ സ­ങ്കൽ­പി­ക്കു­ന്നു. അമര കോ­ശ­പ്ര­കാ­രം. മോ­ക്ഷ­ത്തെ ല­ക്ഷീ­ക­രി­ച്ചു പ്ര­വർ­ത്തി­ക്കു­ന്ന ബു­ദ്ധി­യാ­ണു് ജ്ഞാ­നം; ശി­ല്പ­ശാ­സ്ത്ര­ങ്ങ­ളു­ടേ­തു വി­ജ്ഞാ­ന­വും (മോ­ക്ഷേ ധീർ­ജ്ഞാ­ന­മ­ന്യ­ത്ര വി­ജ്ഞാ­നം ശി­ല്പ­ശാ­സ്ത്ര­യോഃ). ഇം­ഗ്ലീ­ഷിൽ ഇ­തു­പോ­ലെ വി­സ്ഡം (Wisdom) എ­ന്നും നോ­ള­ഡ്ജ് (Knowledge) എ­ന്നും അ­റി­വു് വ്യ­ത്യ­സ്താർ­ത്ഥ­ത്തിൽ വേർ­തി­രി­ഞ്ഞു നി­ല്ക്കു­ന്നു. ഭാ­ര­തീ­യ­ത­ത്ത്വ­ജ്ഞാ­നി­കൾ ഈ­ശ്വ­ര­നെ ജ്ഞാ­ന­സ്വ­രൂ­പ­നാ­യി­ട്ടും ക­ല്പി­ക്കു­ന്നു­ണ്ടു്. ഈ­ശ്വ­രൻ ജ്ഞാ­ന­സ്വ­രൂ­പ­നാ­ണെ­ങ്കിൽ നാ­സ്തി­ക­ന്മാർ­ക്കും സ്വീ­കാ­ര്യ­നാ­കും. എ­ന്തെ­ന്നാൽ ജ്ഞാ­നം അ­വർ­ക്കും സ­മാ­ദ­ര­ണീ­യ­മാ­ണ­ല്ലോ. ‘ജ്ഞാ­നം ജ്ഞാ­ന­വ­താ­മ­ഹം’ എന്നു ഗീ­താ­കാ­ര­നും പ­റ­യു­ന്നു­ണ്ടു് ഉ­പ­നി­ഷ­ത്തു­ക­ളി­ലും ജ്ഞാ­നം ബഹുധാ ഉ­ദ്ഘു­ഷ്ട­മാ­യി­രി­ക്കു­ന്നു. ‘പ്ര­ജ്ഞാ­നം ബ്ര­ഹ്മ’ എന്ന വാ­ക്യം ജ്ഞാ­ന­വും ബ്ര­ഹ്മ­വും ര­ണ്ട­ല്ലെ­ന്നാ­ണ­ല്ലോ പ­ഠി­പ്പി­ക്കു­ന്ന­തു്. ഇ­ങ്ങ­നെ ശ്രു­തി­സ്മൃ­തി വ­ച­ന­ങ്ങ­ളി­ലൂ­ടെ ചു­ഴി­ഞ്ഞു­നോ­ക്കു­മ്പോൾ സത്യം, ജ്ഞാ­നം, സൗ­ന്ദ­ര്യം എ­ന്നി­വ­യെ­ല്ലാം സൂ­ക്ഷ്മാം­ശ­ത്തിൽ ഒ­ന്നു­ത­ന്നെ­യാ­ണെ­ന്നു കാണാം. ചു­രു­ക്ക­ത്തിൽ സകല വി­ജ്ഞാ­ന­വി­ശേ­ഷ­ങ്ങ­ളു­ടെ­യും തേ­ജോ­രൂ­പ­ങ്ങ­ളു­ടേ­യും പ്ര­പ­ഞ്ച­വി­പ­രി­ണാ­മ­ങ്ങ­ളു­ടെ­യും പ്ര­ഭ­വ­സ്ഥാ­ന­വും പ്രേ­ര­ക­സ്ഥാ­ന­വു­മാ­ണു് ജ്ഞാ­നം. അ­ന­ന്ത­വും അ­വ്യ­ക്ത­വു­മാ­യ സ­ത്തും ചി­ത്തും ആ­ന­ന്ദ­വും അ­തു­ത­ന്നെ­യാ­ണു്. ‘അ­തി­ന്റെ ശോ­ഭ­യാൽ ഇ­തെ­ല്ലാം ശോ­ഭി­ക്കു­ന്നു’ (ത­സ്യ­ഭാ­വ സർ­വ്വ­മി­ദം വി­ഭാ­തി) എന്ന ഉ­പ­നി­ഷ­ത്സൂ­ക്തി ഒ­രു­വി­ധ­ത്തിൽ ജ്ഞാ­ന­മ­ഹാ­ത്മ്യ­ത്തെ­യാ­ണു് വി­ളം­ബ­രം ചെ­യ്യു­ന്ന­തു്. പ്ര­പ­ഞ്ച­പ­രി­ധി­ക്ക­പ്പു­റം നോ­ക്കു­മ്പോൾ എ­ല്ലാം ഏ­ക­മ­യ­മാ­കു­മ­ല്ലോ.

മേ­ല്കാ­ണി­ച്ച ആ­ശ­യ­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി, പ്ര­കൃ­തി സം­വി­ധാ­ന­ത്തി­ലെ അ­ന്ത­ശ്ചൈ­ത­ന്യ­ത്തെ അ­നു­ധ്യാ­നം ചെ­യ്തു­കൊ­ണ്ടാ­ണു വ­ള്ള­ത്തോൾ ജ്ഞാ­നം എന്ന കവിത എ­ഴു­തി­യി­ട്ടു­ള്ള­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ക്രാ­ന്ത­ദർ­ശി­ത്വം സർ­വ്വ­ത്ര നി­ഴ­ലി­ക്കു­ന്നു­ണ്ടു്. പ്ര­കൃ­തി­യു­ടെ ബാ­ഹ്യ­വും ആ­ഭ്യ­ന്ത­ര­വു­മാ­യ സമസ്ത ച­ല­ന­ങ്ങ­ളും മ­നു­ഷ്യ­ന്റെ മ­നോ­മ­ണ്ഡ­ല­ത്തിൽ അ­ഭി­വ്യ­ക്ത­മാ­കു­ന്ന സകല ബോ­ധ­ഖ­ണ്ഡ­ങ്ങ­ളും അ­നാ­ദ്യ­ന്ത­മാ­യ ഒ­ര­ഖ­ണ്ഡ­ജ്ഞാ­ന­ത്തി­ന്റെ ഭാ­ഗി­ക­പ്ര­തി­ഫ­ല­നം മാ­ത്ര­മാ­ണെ­ന്നു കവി വി­ഭാ­വ­നം ചെ­യ്യു­ന്നു.

‘അ­പ്ര­മേ­യ­സു­വി­സ്താ­ര­ഗാം­ഭീ­ര്യം

ത്വൽ­പ്ര­ഭാ­വ­മ­ദം­ഗ­മ­ദ­ഭി­പൂർ­ണ്ണം;

അ­പ്പെ­രു­മ­തൻ നാ­ല­ഞ്ചു തുള്ളിക-​

ള­ബ്ധി­കൾ സദാ തു­ള്ളി­യി­ര­മ്പു­ന്നു!

ഇപ്പെരുമ്പറക്കൊട്ടിനാൽത്തങ്ങൾത-​

ന്ന­ല്പ­ത­യെ­പ്പ­ര­സ്യ­പ്പെ­ടു­ത്തു­ന്നു;

ഭാ­സ്വ­ര­പ്ര­ഭ­മാ­യ നിൻ­വ­ക്ത്ര­മോ,

ശാ­ശ്വ­ത­മൗ­ന­മു­ദ്രം, പ­രാ­വി­ദ്യേ.

ക­വി­യു­ടെ ദൃ­ഷ്ടി­യിൽ ജ്ഞാ­നം അഥവാ പ­രാ­വി­ദ്യ ശ­ക്തി­സ്വ­രൂ­പി­ണി­യാ­ണു്. സ­മു­ദ്ര­ങ്ങൾ അ­പ്ര­മേ­യ­മാ­യ ആ പെ­രു­മ­യു­ടെ നാ­ല­ഞ്ചു തു­ള്ളി­കൾ മാ­ത്രം. അ­വ­യു­ടെ ത­രം­ഗ­വി­ക്ഷോ­ഭം അ­ല്പ­ത­യെ പ­ര­സ്യ­പ്പെ­ടു­ത്തു­ന്ന പെ­രു­മ്പ­റ­ക്കൊ­ട്ടാ­ണെ­ന്ന കല്പന എത്ര ച­മ­ത്കാ­ര­ജ­ന­ക­മാ­യി­രി­ക്കു­ന്നു­വെ­ന്നു നോ­ക്കു­ക. അ­റി­വി­ന്റെ ചില നു­റു­ങ്ങു­കൾ നേ­ടി­ക്കൊ­ണ്ടു പ്രാ­ജ്ഞ­മ്മ­ന്യ­രാ­യി ആ­ത്മ­ഘോ­ഷ­ണം ന­ട­ത്തു­ന്ന കി­ഞ്ചി­ജ്ഞ­രെ കവി ഇതിൽ സ­ര­സ­മാ­യി ധ്വി­പ്പി­ക്കു­ന്നി­ല്ലേ? പ­രി­പൂർ­ണ്ണ ജ്ഞാ­ന­മോ, അതു് മൗ­ന­മു­ദ്രാ­ങ്കി­ത­മാ­ണു്—നി­റ­കു­ടം തു­ളു­മ്പു­ക­യി­ല്ല­ല്ലോ. എ­ന്നാൽ ജ്ഞാ­ന­ത്തി­നു് പ­രി­ധി­യി­ല്ലെ­ന്നും അ­തി­ന്റെ മ­റു­ക­ര­യി­ലെ­ത്താൻ ആർ­ക്കും സാ­ധി­ക്കി­ല്ലെ­ന്നും അതു വാ­ചാ­മ­ഗോ­ച­ര­മാ­ണെ­ന്നും കവി അ­ന­ന്ത­ര­ഭാ­ഗം­കൊ­ണ്ടു തെ­ളി­യി­ക്കു­ന്നു. ഭൂ­മി­യു­ടെ ഉ­ള്ളിൽ­നി­ന്നു പൊ­ന്തു­ന്ന വ്യർ­ത്ഥ­വാ­ഞ്ഛ­ക­ളാ­കു­ന്ന വൃ­ക്ഷ­ങ്ങൾ ജ്ഞാ­ന­ത്തി­ന്റെ ര­ഹ­സ്യം എ­ന്താ­ണെ­ന്നു പ­ത്ര­മർ­മ്മ­രം­കൊ­ണ്ടു് അ­ഭ്ര­മാർ­ഗ്ഗ­ത്തോ­ടു ചോ­ദി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അ­തി­നു­ള്ള ഉ­ത്ത­ര­മോ? ഇ­ടി­വെ­ട്ട­ലും ‘പൊൽ­ത്ത­കി­ടൊ­ളി­ച്ചൂ­രൽ’ മി­ന്നി­ക്ക­ലും! ഇതു ക­ണ്ടു് കവി പ­റ­യു­ന്നു:

‘അസ്തു, ഗർജ്ജനതർജ്ജനാധിഷ്ഠിത-​

മ­ജ്ഞ­രാ­മു­പ­രി­സ്ഥർ­തൻ­ഗൗ­ര­വം.’

അ­ജ്ഞാ­ത­രാ­യ മേ­ലാ­ള­രോ­ടും അ­വർ­ക്കു് അ­റി­ഞ്ഞു­കൂ­ടാ­ത്ത കാ­ര്യ­ങ്ങൾ ചോ­ദി­ച്ചാൽ അവർ ശു­ണ്ഠി­യെ­ടു­ക്കു­മ­ല്ലോ. കു­ട്ടി­ക­ളു­ടെ ചോ­ദ്യ­ത്തി­നു് ഉ­ത്ത­രം പറയാൻ വി­ഷ­മി­ക്കു­ന്ന അ­ദ്ധ്യാ­പ­കൻ തന്റെ അ­ജ്ഞ­ത­യെ മ­റ­ച്ചു­വെ­യ്ക്കാൻ­വേ­ണ്ടി അവരെ ശ­കാ­രി­ക്കു­ക­യും ചൂ­ര­ക്കോ­ലി­ള­ക്കു­ക­യും ചെ­യ്യു­ന്ന­തി­ന്റെ മ­ധു­ര­മാ­യ പ്ര­തീ­തി ഇവിടെ വാ­യ­ന­ക്കാർ­ക്കു­ണ്ടാ­കു­ന്നു. ഇ­ങ്ങ­നെ പ്ര­കൃ­ത­ത്തി­നി­ണ­ങ്ങും­പ­ടി ഹൃ­ദ്യ­മാ­യ വ്യം­ഗ്യം വി­ള­യി­ക്കാൻ വ­ള്ള­ത്തോ­ളി­നു് ഒരു പ്ര­യാ­സ­വു­മി­ല്ല.

‘ബാ­ല്യ­കാ­ല­ത്തു നാ­നാ­സു­മ­ങ്ങ­ളെ

പ്രോ­ല്ല­സി­പ്പി­ച്ച പൈ­ങ്കി­ളി­പ്പാ­ട്ടു­മാ­യ്

ദാ­രി­ത­ത­മ­സ്സാ­യ തേജോഗുണ-​

മേ­റി­യേ­റി വ­രു­ന്ന ഭ­ഗ­വാ­നും

നാ­ക­മ­ധ്യ­മ­ണ­ഞ്ഞു. മഹേശി, നിൻ

ലോ­ക­മൊ­ട്ടാ­കെ നോ­ക്കാൻ തു­ട­ങ്ങി­യാൽ

എ­ന്ത­റി­ഞ്ഞു ഞാ­നെ­ന്നു വി­വർ­ണ്ണ­നാ­യ്

പി­ന്തി­രി­യു­ക­യ­ല്ല­യോ ചെ­യ്യു­ന്നു?’

ഈ ക­വി­ത­യി­ലെ സ്വാ­ര­സ്യം നി­റ­ഞ്ഞു­തു­ളു­മ്പു­ന്ന ഒരു ഭാ­ഗ­മാ­ണി­തു്. പ്ര­കൃ­തി­യു­ടെ ഈ ചി­ത്രീ­ക­ര­ണ­ത്തിൽ ഒരു കാ­ളി­ദാ­സ­നെ­ത്ത­ന്നെ ന­മു­ക്കു കാ­ണാ­വു­ന്ന­താ­ണു്. പ്ര­തി­പാ­ദ്യം പ­ഴ­യ­താ­ണെ­ങ്കി­ലും കവി അതു പ്ര­കാ­ശി­പ്പി­ക്കു­ന്ന രീ­തി­യും അ­തി­ല­ട­ക്കം­ചെ­യ്തി­രി­ക്കു­ന്ന അർ­ത്ഥ­ഭാ­വ­ങ്ങ­ളും എ­ത്ര­യെ­ത്ര ര­മ­ണീ­യ­മാ­യി­രി­ക്കു­ന്നു!

‘ക്ഷണേ ക്ഷണേയന്നവതാമുപൈതി-​

തദേവ രൂപം ര­മ­ണീ­യ­ത­യാഃ’

എന്ന ല­ക്ഷ­ണം ഇവിടെ തി­ക­ച്ചും ഒ­ത്തി­രി­ക്കു­ന്നു. സൂ­ര്യ­ന്റെ ഉ­ദ­യ­വും ഉ­ച്ച­സ്ഥി­തി­യും അ­സ്ത­മ­യ­വും നാം നി­ത്യേ­ന കാ­ണു­ന്നു­ണ്ടു്. ഈ പ്ര­കൃ­തി­ദൃ­ശ്യ­ത്തെ കവി മ­നോ­ഹ­ര­മാ­യ ഒരു ഉൽ­പ്രേ­ക്ഷ­കൊ­ണ്ടു ന­മ്മു­ടെ ബു­ദ്ധി­ക്കും ഹൃ­ദ­യ­ത്തി­നും ന­വോ­ന്മേ­ഷം ന­ല്കു­ന്ന ന­ല്ലൊ­രു നാ­ട­ക­രം­ഗ­മാ­ക്കി മാ­റ്റി­യി­രി­ക്കു­ന്നു. ലോ­ക­ത്തി­ന്റെ ഇ­രു­ട്ട­ക­റ്റാൻ കെ­ല്പ്പു­ള്ള സൂ­ര്യ­ഭ­ഗ­വാൻ അ­ത്യു­ച്ച­സ്ഥാ­ന­ത്തു കയറി നോ­ക്കി­യി­ട്ടു­പോ­ലും സാ­ക്ഷാ­ത്താ­യ വെ­ളി­ച്ചം കാ­ണാ­തെ നി­രാ­ശ­നാ­യി പിൻ­തി­രി­യു­ക­യാ­ണു്. ജ്ഞാ­ന­ത്തി­ന്റെ അ­പാ­ര­ത­യും ജ്ഞാ­നി­ക­ളു­ടെ അ­റി­വി­ന്റെ നി­സ്സാ­ര­ത­യും ഇ­തി­ലും ഭം­ഗി­യാ­യി പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തെ­ങ്ങ­നെ? യ­ഥാർ­ത്ഥ­മാ­യ അ­റി­വി­ന്റെ ഒ­ന്നാ­മ­ത്തെ ല­ക്ഷ­ണം ത­നി­ക്കൊ­ന്നും അ­റി­ഞ്ഞു­കൂ­ടാ എ­ന്നു­ള്ള വ­സ്തു­ത ബോ­ധ­പ്പെ­ടു­ക­യാ­ണെ­ന്നു ത­ത്ത്വ­ജ്ഞാ­നി­കൾ പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. എ­ന്നാ­ലും മ­നു­ഷ്യർ സ്വാ­ത്മ­ചോ­ദി­ത­രാ­യി അ­ന­ന്ത­മാ­യ ജ്ഞാ­ന­മാർ­ഗ്ഗ­ത്തി­ലൂ­ടെ­ത്ത­ന്നെ ആ­ദി­കാ­ലം­മു­ത­ല്ക്കേ സ­ഞ്ച­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. ആ സ­ഞ്ചാ­രം­ത­ന്നെ­യാ­ണു് ജീ­വി­തം. ത­ത്ഫ­ല­മാ­യി സ­ത്യ­സൗ­ന്ദ­ര്യാ­ത്മ­ക­മാ­യ ജ്ഞാ­ന­ത്തി­ന്റെ ചില സ്ഫു­ലിം­ഗ­ങ്ങൾ ലോ­ക­ത്തി­നു ല­ഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. അ­തു­കൊ­ണ്ടാ­ണു് കവി,

‘പൂർ­വ്വി­കർ­ക്കി­താ ദ­ണ്ഡ­ന­മ­സ്കാ­രം

തീ­വ്ര­യ­ത്നം തു­ടർ­ന്നു തു­ടർ­ന്ന­വർ,

ദേവി, നിൻവെളിച്ചത്തിൻനുറുങ്ങോരോ-​

ന്നാ­വ­തു­പോ­ലെ സം­ഗ്ര­ഹി­ച്ചാ­ര­ല്ലോ’

എന്നു പാ­ടു­ന്ന­തു്. ഒ­ടു­വിൽ,

‘ബു­ദ്ധി­കൊ­ണ്ടു ചി­റ­കു­കൾ സമ്പാദി-​

ച്ചെ­ത്ര മേ­ല്പോ­ട്ടു കേ­റി­പ്പ­റ­ന്നാ­ലും

മാ­ന­വ­ന്നു മുൻ­മ­ട്ടി­ലേ ദൂ­ര­സ്ഥം

ജ്ഞാ­ന­ദേ­വ­തേ, നിൻ ന­ഭോ­മ­ണ്ഡ­ലം’

എന്ന തീ­രു­മാ­ന­ത്തിൽ കവി എ­ത്തി­ച്ചേ­രു­ന്നു.

ജ്ഞാ­ന­ത്തെ­പ്പ­റ്റി ഇത്ര പ്രൗ­ഢ­വും അ­തേ­സ­മ­യം പ്ര­സ­ന്ന­വും ആ­ലോ­ച­നാ­മൃ­ത­വു­മാ­യ ഒരു കവിത മ­ല­യാ­ള­ത്തിൽ വേറെ ഉ­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ഇ­ത­ര­സാ­ഹി­ത്യ­ങ്ങ­ളിൽ­ത്ത­ന്നെ ദുർ­ല്ല­ഭ­മാ­യി­രി­ക്കാം. സോ­ള­മ­ന്റെ സു­പ്ര­സി­ദ്ധ­മാ­യ ജ്ഞാ­ന­സൂ­ക്തി­കൾ­ക്കു­പോ­ലും ഇ­ത്ര­ത്തോ­ളം ക­വി­താ­ര­സ­മി­ല്ല.

മി­ഥ്യാ­ഭി­മാ­നം

വ­ള്ള­ത്തോ­ളി­ന്റെ ‘വെ­ടി­കൊ­ണ്ട­പ­ക്ഷി’യെ­പ്പോ­ലെ ഹൃ­ദ­യം­ക­വ­രു­ന്ന ഒരു ക­വി­ത­യാ­ണു് ‘മി­ഥ്യാ­ഭി­മാ­ന’വും. ആ­പാ­ത­മ­ധു­രം, ആ­ലോ­ച­നാ­മൃ­തം, അ­ല­ങ്കാ­ര­സു­ന്ദ­രം എ­ന്നൊ­ക്കെ ഈ ക­വി­ത­യെ വി­ശേ­ഷി­പ്പി­ക്കാം. പൗ­നഃ­പു­ന്യേ­ന അ­നു­സ­ന്ധേ­യ­മാ­ക­ത്ത­ക്ക­വ­ണ്ണം പ്ര­തി­പാ­ദ്യ­വ­സ്തു­വി­ലും പ്ര­തി­പാ­ദ­ന­രീ­തി­യി­ലും ര­സാ­വി­ഷ്ക­ര­ണ­ത്തി­ലും ക­വി­യു­ടെ ക­വ­ന­പാ­ട­വം പ്ര­ദർ­ശി­ത­മാ­യി­രി­ക്കു­ന്നു. വ­ള്ള­ത്തോൾ­സ്സ­ര­സ്വ­തി സർ­വ്വാം­ഗീ­ണ­മാ­യ ലാ­വ­ണ്യ­ത്തോ­ടെ ഇതിൽ ലാ­ല­സി­ക്കു­ന്നു­ണ്ടു്. ഭാ­വ­സ്ഫു­ര­ത്താ­യ സം­ഭ­വ­ങ്ങൾ തി­ര­ഞ്ഞെ­ടു­ത്തു ക­വി­താ­വി­ഷ­യ­മാ­ക്കു­ന്ന­തിൽ ക­വി­ക്കു­ള്ള അ­ന്യാ­ദൃ­ശ­മാ­യ നി­രീ­ക്ഷ­ണ­വി­ച­ക്ഷ­ണ­ത­യും ഔ­ചി­ത്യ­ബോ­ധ­വും ഈ ക­വി­ത­യി­ലും ക­ളി­യാ­ടു­ന്നു. കുറെ ആ­ടു­ക­ളു­ടെ ക­ശാ­പ്പു­ശാ­ല­യി­ലേ­ക്കു­ള്ള പോ­ക്കാ­ണു് ഇതിലെ പ്ര­തി­പാ­ദ്യം. ‘ഒ­റ്റ­ക്ക­യർ­കൊ­ണ്ടു ബ­ദ്ധ­ക­ണ്ഠ­ങ്ങ­ളാ­യ’ എ­ട്ടു­പ­ത്താ­ടു­ക­ളെ ഒരു ദി­നാ­ന്ത­ത്തിൽ ഒ­രു­ത്തൻ കൊ­ല­സ്ഥ­ല­ത്തേ­യ്ക്കു ന­ട­ത്തി­ക്കൊ­ണ്ടു­പോ­കു­ന്നു. ഇ­തു­ക­ണ്ടു ശോ­ക­ക­ല്ലോ­ലി­ത­മാ­യ ക­വി­ഹൃ­ദ­യ­ത്തിൽ­നി­ന്നു പൊ­ന്തി­വ­ന്ന ഭാ­വ­വും ചി­ന്ത­യും വാ­ഗ്രൂ­പം­പൂ­ണ്ടു ക­വി­താ­സ്രോ­ത­സ്സാ­യി ബ­ഹിർ­ഗ്ഗ­മി­ക്കു­ക­യാ­ണു്. ദ­യാ­ലു­വാ­യ ഒരു സാ­ധാ­ര­ണ­ന്റെ ഹൃ­ദ­യ­ത്തെ­പ്പോ­ലും ക­രു­ണാർ­ദ്ര­മാ­ക്കു­ന്ന ഈ കാഴ്ച സാ­ത്വി­ക­നാ­യ ഒരു ക­വി­യു­ടെ സം­ശു­ദ്ധ­ഹൃ­ദ­യ­ത്തെ എ­ന്തു­മാ­ത്രം വൃ­ഥാ­മ­ഥി­ത­മാ­ക്കു­മെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ശോ­ക­ത്തി­ന്റെ പ­ര­കോ­ടി­യിൽ നിർ­വ്വേ­ദം­വ­ന്നു് അ­തിൽ­നി­ന്നു ചില ചി­ന്താ­ര­ത്ന­ങ്ങൾ പു­റ­പ്പെ­ടു­ന്നു­ണ്ടു്. ഈ ചി­ന്താ­ര­ത്ന­ങ്ങ­ളു­ടെ പ്ര­ഭാ­പ­രി­വേ­ഷ­മാ­ണു് പ്ര­സ്തു­ത ക­വി­ത­യെ സർ­വ്വോ­പ­രി സ­മ്മോ­ഹ­ന­മാ­ക്കു­ന്ന­തു്.

‘യു­ദ്ധ­യാ­ത്ര­യിൽ­ക്കാ­ലാൾ­കൾ­പോ­ല­വേ’ എന്നു കവി ആ­ടു­കൾ­ക്കു് ഔ­പ­മ്യം കൽ­പി­ച്ചി­രി­ക്കു­ന്ന­തു ന­ല്ലൊ­രു മ­നോ­ധർ­മ്മ­മാ­യി­ട്ടു­ണ്ടു്. ഒ­റ്റ­ക്ക­യർ­കൊ­ണ്ടു കെ­ട്ട­പ്പെ­ട്ട­തു മൂലം പ­ട്ടാ­ള­ക്കാ­രെ­പ്പോ­ലെ ഓ­രോ­വ­രി­യാ­യി ക്ര­മം­തെ­റ്റാ­തെ­യാ­ണ­ല്ലോ അ­വ­റ്റ­യു­ടെ ന­ട­പ്പു്. പ­ട്ടാ­ള­ക്കാർ­ക്കു് സ്വ­ന്ത­മാ­യി ഒ­ര­ഭി­പ്രാ­യ­മോ സ്വാ­ത­ന്ത്ര്യ­മോ ഇല്ല. അവരും അ­ടി­ച്ച­വ­ഴി­യേ പോർ­ക്ക­ള­ത്തിൽ­ചെ­ന്നു മ­ര­ണ­മ­ട­യു­ന്നു. ക­ശാ­പ്പു­ശാ­ല­യി­ലേ­യ്ക്കു ന­യി­ക്ക­പ്പെ­ടു­ന്ന ആ­ടു­മാ­ടു­കൾ­ക്കു് ഉ­പ­മാ­ന­മാ­ക­ത്ത­ക്ക­വ­ണ്ണം ദ­യ­നീ­യ­വും നി­കൃ­ഷ്ട­വു­മാ­ണു് അ­വ­രു­ടെ അവസ്ഥ. ഇ­ങ്ങ­നെ സർ­വ്വ­ഥാ പ്ര­സ­ക്തി­യും പ്ര­യോ­ജ­ന­വു­മു­ള്ള ഒ­രു­പ­മാ­ന­മാ­ണു് വ­ള്ള­ത്തോൾ പ്ര­യോ­ഗി­ച്ചി­രി­ക്കു­ന്ന­തു്.

‘ച­ഞ്ച­ല­മാ­യ ചു­ണ്ടാൽ വ­ഴി­ക്കു­ള്ള

പി­ഞ്ചി­ല­ക­ളോ­ടോ­രോ­ന്നു മ­ന്ത്രി­ച്ചും

കി­ഞ്ച­ന കുളമ്പൊച്ചയുമുൾച്ചേരു-​

മ­ഞ്ചി­ത­ങ്ങ­ളാം ‘മേമേ’ സ്വ­ര­ങ്ങ­ളാൽ

അ­ധ്വ­പാർ­ശ്വേ പ­ത­ഞ്ഞൊ­ഴു­കും ജല-

മൊത്ത തോ­ടി­നെ­പ്പു­ഞ്ചി­രി­ക്കൊ­ള്ളി­ച്ചും

പി­ന്നിൽ നേ­താ­വു­മാ­യി­ഗ്ഗ­മി­ച്ചി­താ

വ­ഹ്നി­വാ­ഹ­ന­വം­ശ്യ­രാം പ്രാ­ണി­കൾ’

എത്ര മ­നോ­ഹ­ര­മാ­യ ചി­ത്രീ­ക­ര­ണം! പി­ഞ്ചി­ല­ക­ളോ­ടു മ­ന്ത്രി­ക്കു­ന്ന­തി­ലും തോ­ടി­നെ പു­ഞ്ചി­രി­ക്കൊ­ള്ളി­ക്കു­ന്ന­തി­ലു­മു­ള്ള ര­സ­വ­ത്താ­യ ഉൽ­പ്രേ­ക്ഷ ആ മി­ണ്ടാ­പ്രാ­ണി­ക­ളും പ്ര­കൃ­തി­യും ത­മ്മി­ലു­ള്ള അ­കൃ­ത്രി­മ­ബ­ന്ധ­ത്തി­ന്റെ മ­ധു­ര­ധ്വ­നി സ­ഹൃ­ദ­യ­രിൽ സം­ജാ­ത­മാ­ക്കു­ന്നു. ‘യ­ത്ര­വി­ശ്വം ഭ­വ­ത്യേ­ക നീഡം’ എന്ന ചൊ­ല്ലി­ലെ കു­ടും­ബ­ബ­ന്ധം ഇ­വി­ടെ­യും നി­ഴ­ലി­ക്കു­ന്നി­ല്ലേ? ആ­ന്ത­രി­ക­വും ജീ­വ­പ­ര­വു­മാ­യ ആ ഏ­കീ­ഭാ­വ­ത്തി­ന്റെ ക­ഴു­ത്തിൽ ക­ത്തി­വെ­യ്ക്ക­ലാ­ണു് അ­ടു­ത്തു ന­ട­ക്കാൻ­പോ­കു­ന്ന വ­ധ­മെ­ന്ന പ്ര­തീ­തി­യും ഇ­തി­നെ­ത്തു­ടർ­ന്നു ന­മ്മി­ലു­ണ്ടാ­കും.

‘ആ­ല­യിൽ­ക്കൊ­ണ്ടു­ചെ­ന്നാ­ക്കി വേ­ണ്ട­തു

പോലെ തീ­നേ­കി ര­ക്ഷി­ക്കു­വാ­ന­ല്ല

നാ­ളെ­യ­ല്ലെ­ങ്കി­ലി­ന്നു­ത­ന്നേ ഗള-

നാ­ളി­യിൽ­ക്ക­ത്തി പാ­യി­പ്പ­തി­ന്ന­ല്ലോ,

കൊ­ണ്ടു­പോ­വ­തി­ക്കൊ­ച്ചു­മൃ­ഗ­ങ്ങ­ളെ

ര­ണ്ടു­കാ­ലിൽ ന­ട­ക്കു­ന്നൊ­രു മൃഗം.’

കവി മ­നു­ഷ്യ­നെ ഇ­രു­കാ­ലി­മൃ­ഗ­മാ­ക്കി­യ ഈ സ­ന്ദർ­ഭം ഒ­ന്നാം­ത­രം. വി­വേ­ക­ത്തി­ന്റെ­യും കാ­രു­ണ്യ­ത്തി­ന്റെ­യും ക­ണി­ക­യെ­ങ്കി­ലു­മു­ള്ള­വൻ ഈ നി­ഷ്ഠു­ര­കർ­മ്മ­ത്തി­നു മു­തി­രു­മോ? അഥവാ ര­ണ്ടു­കാ­ലിൽ ന­ട­ക്കു­ന്ന ഈ മൃഗം മ­നു­ഷ്യ­വർ­ഗ്ഗ­ത്തി­ന്റെ തന്നെ ഒരു പ്ര­തി­നി­ധി­യാ­കാം. മൃ­ഗ­സാ­മ്രാ­ജ്യ­ത്തി­ന്റെ അ­തിർ­ത്തി­രേ­ഖ­യിൽ­ത്ത­ന്നെ­യ­ല്ലേ ഇ­ന്നും. മ­നു­ഷ്യ­ന്റെ നി­ല്പു്? മൃ­ഗ­ത്തെ­ക്കാ­ളേ­റെ അ­ധഃ­പ­തി­ച്ച­വ­രും അ­വ­ന്റെ കൂ­ട്ട­ത്തി­ലി­ല്ലേ?

കവി ഒരു ത­ത്വ­ചി­ന്ത­ക­നാ­കു­ക­യാ­ണു് അ­ടു­ത്ത വ­രി­ക­ളിൽ,

‘ജീ­വി­താ­ന്ത­ത്തി­ലേ­യ്ക്കാ­ണു തങ്ങളി-​

പ്പോ­വ­തെ­ന്നി­ടർ­ക്കൊ­ണ്ടീ­ല പാ­വ­ങ്ങൾ;

ഭാവഭേദമൊരല്പവുമില്ലവ-​

യ്ക്കാ,വൂ­നീ­യെ­ത്ര ശാ­ന്തി­ദ,യ­ജ്ഞ­തേ!’

അജ്ഞത ആ­ന­ന്ദ­മാ­ണു് (Ignorance is bliss) എന്ന ആം­ഗ­ല­വ­ച­നം­ത­ന്നെ ഇ­വി­ടെ­യും പ്ര­തി­ധ്വ­നി­ക്കു­ന്നു. ഒ­രു­വി­ധ­ത്തിൽ നോ­ക്കി­യാൽ അജ്ഞത—ഒ­ന്നും അ­റി­യാ­ത്ത അ­വ­സ്ഥ­യാ­ണു് മ­ന­സ്സി­നു സ്വ­സ്ഥ­ത­യു­ണ്ടാ­ക്കു­ന്ന­തു്. ബോധം തെ­ളി­യു­ന്തോ­റും ഒ­രെ­ത്തും പി­ടി­യും കി­ട്ടാ­തെ മ­നു­ഷ്യൻ അ­മ്പ­ര­ക്കു­ക­യ­ല്ലേ?

‘ജീവനെ വി­റ്റു ജീ­വ­നെ­പ്പോ­റ്റ­ലോ

മൈ വി­ഴു­ങ്ങി മൈ വീർ­പ്പി­ക്ക­ലോ ചിരാൽ

ത്യ­ക്ത­മാ­യീ­ല ബു­ദ്ധ­ന്റെ നാ­ടാ­ലും:

സു­സ്ഥി­രം­ത­ന്നെ ഹിം­സ­തൻ­പ്ര­ഭാ­വം’

എന്നു കവി വി­സ്മ­യ­പൂർ­വം വി­ല­പി­ക്കു­ന്നു. പക്ഷേ, ഇത്ര ര­സ­നിർ­ഭ­ര­മാ­യ ക­വി­ത­ക­ളെ­ഴു­തി അ­ഹിം­സാ­വേ­ശ­വും ഭൂ­ത­ദ­യാ­മ­യ­മാ­യ ഭാ­വ­വും പ്ര­ക­ടി­പ്പി­ക്കു­ന്ന ക­വി­കൾ­ത­ന്നെ ‘മൈ വി­ഴു­ങ്ങി മൈ വീർ­പ്പി­ക്കു­ക­യാ­ണെ­ങ്കിൽ’ ആ പൊ­രു­ത്ത­ക്കേ­ടും അ­ത്ഭു­ത­ക­ര­മ­ല്ലേ? ഈ പ്ര­കൃ­തി­വൈ­പ­രീ­ത്യ­ത്തി­നെ­ന്താ­ണു് സ­മാ­ധാ­നം? ‘ജീവോ ജീ­വ­സ്യ ജീവനം’ എ­ന്ന­തു പ്ര­പ­ഞ്ച­സ്വ­ഭാ­വ­മ­ത്രേ. അതു മാ­റ്റു­ക ആർ­ക്കും സാ­ധ്യ­മ­ല്ല.

‘നഹി പ­ശ്യാ­മി ജീ­വ­ന്തം

ലോകേ ക­ഞ്ചി­ദ­ഹിം­സ­യാ

സ­ത്വൈഃ സ­ത്വാ­നി ജീ­വ­ന്തി

ദുർ­ബ്ബ­ലൈർ­ബ്ബ­വ­ത്താ­രഃ’

ഭാരതം ശാ­ന്തി­പർ­വ്വ­ത്തി­ലെ ഈ അർ­ജ്ജു­ന­വാ­ക്യം ഹിം­സാ­ത്മ­ക­മാ­യ പ്ര­പ­ഞ്ച­സ്വ­ഭാ­വ­ത്തെ നി­സ്സ­ങ്കോ­ചം വെ­ളി­പ്പെ­ടു­ത്തു­ന്നു. അ­ഹിം­സാ­മ­ന്ത്രം ഉ­പ­ദേ­ശി­ക്കു­ന്ന ക­വി­യും ജി­ഹ്വാ­ലൗ­ല്യം­വ­ഴി­യാ­യി തി­രി­ഞ്ഞു­മ­റി­ഞ്ഞു ഹിം­സാ­വ­ല­യ­ത്തിൽ­ത്ത­ന്നെ ചെ­ന്നു­ചാ­ടു­ക­യാ­ണു്! ക­വി­യു­ടെ അ­ന­ന്ത­രോ­ക്തി­യിൽ കാ­ണു­ന്ന­തു­പോ­ലെ എ­ല്ലാം ‘കാ­ല­വി­ചേ­ഷ്ടി­തം’ എന്നു സ­മാ­ധാ­നി­ച്ചു­കൊ­ണ്ടു് ഇ­നി­യും ന­മു­ക്കു വ­ള്ള­ത്തോൾ­ക്ക­വി­ത പാടാം:

‘മാം­സ­വി­ല്പ­ന­ക്കാ­ര­ന്റെ മു­റ്റ­ത്തിൻ

മാ­തി­രി­ക­ളെ­ക്കാ­ട്ടു­വാൻ വേ­ണ്ടി­യോ

ചോര വാർ­ന്നൊ­ലി­ക്കു­ന്ന­താ­ക്കീ തദാ

വാ­രു­ണാ­ശ­യെ,ക്കാ­ല­വി­ചേ­ഷ്ടി­തം!’

ഇതിലെ ഉൽ­പ്രേ­ക്ഷ­യും ഹൃ­ദ­യ­ഹാ­രി­യാ­യി­രി­ക്കു­ന്നു. അ­ന്തി­ച്ചു­വ­പ്പി­നെ ചോര വാർ­ന്നൊ­ലി­ക്കു­ന്ന­താ­യി­ക്ക­ല്പി­ച്ചു് അവിടെ ആ മാം­സി­ക­ന്റെ മു­റ്റം പ്ര­തി­ഫ­ലി­പ്പി­ച്ച­തി­ലു­ള്ള സ്വാ­ര­സ്യം അ­നു­ഭ­വൈ­ക­വേ­ദ്യ­മ­ത്രേ.

ഈ ക­വി­ത­യു­ടെ പേ­രി­നെ സാർ­ത്ഥ­ക­മാ­ക്കു­ന്ന­തും ന­മ്മു­ടെ ചി­ന്ത­യെ­പ്പി­ടി­ച്ചു കു­ലു­ക്കു­ന്ന­തു­മാ­യി­ട്ടു­ള്ള ഭാഗം ഒ­ടു­വി­ല­ത്തേ­താ­ണു്.

‘മി­ണ്ടു­വാ­ന­റി­യാ­ത്ത ജന്തുക്കളെ-​

ക്കൊ­ണ്ടു­പോ­കു­ന്നു മർ­ത്ത്യൻ ക­ശാ­പ്പി­നാ­യ്;

മർ­ത്ത്യ­നും ഹാ, തെ­ളി­ക്ക­പ്പെ­ടു­ന്ന­തു

മൃ­ത്യു­വിൻ ച­ന്ത­യി­ങ്ക­ലേ­യ്ക്ക­ന്വ­ഹം;

വെ­ട്ടു കി­ട്ടു­മ്പോൾ വീഴുകയെന്നല്ലാ-​

തൊ­ട്ടു­മോർ­പ്പീ­ലി­തി­രു­കൂ­ട്ട­രും!

മിഥ്യ നി­ന്ന­ഭി­മാ­നം: മൃ­ഗ­ത്തെ­ക്കാൾ

ബു­ദ്ധി­യേ­റി­യോ­നാ­ണോ, മ­നു­ഷ്യ­നാ, നീ?’

ഇതിലെ ഓരോ ആ­ശ­യ­വും ആ­ലോ­ച്യ­മാ­ന­ഗം­ഭീ­ര­മെ­ന്നു­ത­ന്നെ പറയണം. വ­ലി­യൊ­രു ക­ശാ­പ്പു­ശാ­ല­യാ­യ ഈ പ്ര­പ­ഞ്ചം മൃ­ത്യു­വി­ന്റെ ച­ന്ത­ത­ന്നെ­യാ­ണ­ല്ലാ. അ­വി­ടേ­യ്ക്ക് ഒരു മു­ന്ന­റി­യി­പ്പും­കൂ­ടാ­തെ തെ­ളി­ക്ക­പ്പെ­ടു­ന്ന മ­നു­ഷ്യർ­ക്കും ക­ശാ­പ്പു­മൃ­ഗ­ങ്ങൾ­ക്കും ത­മ്മി­ലു­ള്ള സാ­ദൃ­ശ്യ­ക­ല്പ­ന എത്ര ച­മ­ത്കാ­ര­കാ­രി­യാ­യി­രി­ക്കു­ന്നു! അതിലെ ചി­ന്താ സൗ­ന്ദ­ര്യം വാ­ചാ­മ­ഗോ­ച­ര­മെ­ന്നേ പ­റ­യേ­ണ്ടു. വെ­ട്ടു­കി­ട്ടു­മ്പോൾ വീ­ഴു­ന്ന മ­ട്ടു് ഇ­രു­കൂ­ട്ടർ­ക്കും ഒ­ന്നു­ത­ന്നെ. വലിയ ച­ന്ത­യി­ലെ വെ­ട്ടേ­ല്ക്കു­ന്ന­വൻ ചെറിയ ച­ന്ത­യി­ലെ വെ­ട്ടു­കാ­ര­നാ­കു­ന്ന­തും ബ­ഹു­വി­ചി­ത്ര­മാ­യി­ട്ടി­ല്ലേ? ജീ­വി­ത­ത്തി­ന്റെ പ­രി­ണാ­മ­ത്തെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഈവിധം മൃ­ഗ­സാ­ദൃ­ശ്യം വ­ഹി­ക്കു­ന്ന മ­നു­ഷ്യൻ മൃ­ഗ­ത്തെ­ക്കാ­ളേ­റെ ബു­ദ്ധി­യു­ള്ള­വ­നാ­ണോ എന്ന ചോ­ദ്യം ന­മ്മി­ലൊ­രു ഞെ­ട്ട­ലു­ണ്ടാ­ക്കി­യേ­യ്ക്കാം. എ­ന്നാ­ലും അതു് ആ­ലോ­ചി­ച്ചു ര­സി­ക്കാൻ വ­ക­യു­ള്ള­താ­ണു്. ‘മിഥ്യ നി­ന്ന­ഭി­മാ­നം’ എന്ന ക­വി­വ­ച­നം ന­മ്മു­ടെ ചി­ന്ത­യ്ക്കൊ­രു നി­ക­ഷോ­പ­ല­വു­മ­ത്രേ.

(സാ­ഹി­തീ­കൗ­തു­കം—1965.)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Randu Kavitha (ml: രണ്ടു കവിത).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Randu Kavitha, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, രണ്ടു കവിത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 9, 2025.

Credits: The text of the original item is copyrighted to Sahitya Akademi. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The green parrot, a painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.